ന്യൂഡൽഹി: 2026ലെ കേന്ദ്ര ബജറ്റിൽ കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ഏറ്റവും വലിയ കരുതൽ നൽകിയത് രോഗികൾക്ക്. രാജ്യത്തെ ആരോഗ്യമേഖലയിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നടത്തിയത്. കാൻസർ, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്കുള്ള ചികിത്സാച്ചെലവ് ഗണ്യമായി കുറയ്ക്കാനുള്ള ഇടപെടൽ ബജറ്റിലുണ്ട്. സാധാരണക്കാർക്ക് താങ്ങാനാവുന്ന രീതിയിലേക്കു ചികിത്സാച്ചെലവ് എത്തിക്കാനുള്ള ശ്രമം ഇതിൽ കാണാം. വലിയ ചെലവ് വരുന്ന കാൻസർ രോഗത്തിന്‍റെ ചികിത്സയ്ക്കാണ് ഗണ്യമായ സഹായം കിട്ടുന്നത്.
17 കാൻസർ മരുന്നുകളുടെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി വൻ ഇളവ് പ്രഖ്യാപിച്ചു. അതോടൊപ്പം അപൂർവമായ ഏഴു രോഗങ്ങളെക്കൂടി ഡ്യൂട്ടി ഇളവുകളുടെ പരിധിയിൽ കൊണ്ടുവന്നു. പ്രത്യേക ചികിത്സ ആവശ്യമുള്ളവർക്ക് ഇതു സഹായകമാകും. അടുത്ത മൂന്നു വർഷത്തിനുള്ളിൽ എല്ലാ ജില്ലാ ആശുപത്രികളിലും ഡേ കെയർ കാൻസർ സ്ഥാപിക്കുമെന്നു ബജറ്റ് പ്രഖ്യാപനം. 2025-26ൽ 200 സെന്‍ററുകളാണ് സ്ഥാപിക്കുന്നത്.
കാൻസർ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മൂന്നു പ്രധാന ജീവൻരക്ഷാ മരുന്നുകളെ കസ്റ്റംസ് ഡ്യൂട്ടിയിൽനിന്നു പൂർണമായി ഒഴിവാക്കിയിട്ടിട്ടുണ്ട്. മരുന്നുകളുടെ ഇറക്കുമതിച്ചെലവ് കുറയുന്നതോടെ വിപണിയിൽ ഇവ കുറഞ്ഞ നിരക്കിൽ ലഭ്യമാകുമെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. പ്രമേഹരോഗികളുടെ എണ്ണം ഇന്ത്യയിൽ കുതിച്ചുയരുന്ന സാഹചര്യത്തിൽ, ഇൻസുലിൻ ഉൾപ്പെടെയുള്ള അവശ്യ മരുന്നുകളുടെ വില നിയന്ത്രിക്കാനും അവ പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രങ്ങൾ വഴി ലഭ്യമാക്കാനും പദ്ധതിയുണ്ട്.
കാൻസർ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി രാജ്യത്തുടനീളം കൂടുതൽ നൂതന കാൻസർ ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കും. ഗ്രാമീണ മേഖലയിലുള്ളവർക്കു ചികിത്സയ്ക്കായി ദൂരസ്ഥലങ്ങളിൽ പോകാതെതന്നെ ചികിത്സ ഉറപ്പാക്കാൻ സാഹായിക്കും. ഇതുകൂടാതെ, പ്രതിരോധ മരുന്നു കുത്തിവയ്പുകൾക്കും സ്ക്രീനിംഗിനുംമായി തുക ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്.